ഇവിടെയും ഒരെണ്ണം വളർന്നു വരുന്നുണ്ട്.. ഇപ്പോഴേ ഒരു കണ്ണ് ഉള്ളത് നല്ലതാ കേട്ടോ

സ്നേഹ സുഗന്ധങ്ങൾ

ജനൽ കർട്ടൻ വകഞ്ഞു മാറ്റി അമ്മ കസേരയിലേക്ക് ഒന്നമർന്നിരുന്നു..ഞാൻ മെല്ലെ ചുവരിലെ നാഴികമണിയിലേക്കൊന്നു കണ്ണോടിച്ചു.. സമയമായിരിക്കുന്നു.. ഉള്ളിൽ തികട്ടി വന്ന ചിരി അടക്കിപ്പിടിച്ചു..


ഒരു പ്രൊഫെഷണൽ കോളേജിന്റെ സമീപത്തായിരുന്നു അവരുടെ വീട്.. വൈകുന്നേരങ്ങളിൽ ബസ് കാത്തുനിൽക്കാൻ എത്തുന്ന, ചാരക്കളർ ഷർട്ടും കറുത്ത പാന്റ്സും ഇട്ട ആൺകുട്ടികളും പെൺകുട്ടികളും കൂട്ടമായി നിൽക്കുന്നത് ആ സ്റ്റോപ്പിലായിരുന്നു..


ചിലർ എല്ലാവരിൽ നിന്നും മാറി അടുത്തുള്ള കടകളുടെ മറവിലേക്ക് തെന്നി മാറുന്നതും ജനൽ കമ്പികളിൽ പിടിച്ചു ആകാംഷയോടെ അമ്മ നോക്കിയിരിക്കും..
അമ്മയുടെയും എന്റെയും പരിചിത മുഖങ്ങളായി ചിലരൊക്കെ മാറിക്കഴിഞ്ഞിരുന്നു.. നേരം എത്ര വൈകിയാലും ചില ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വീട്ടിലെത്തണമെന്ന് ഒരു നിർബന്ധവും ഇല്ലെന്ന് തോന്നുമായിരുന്നു അവരുടെ ഭാവങ്ങളിൽ..


“ഈ പെങ്കുട്ടിയോളുമാരുടെ ഒരഹമ്മതിയേ.. “ചില അരുതാത്ത കാഴ്ചകൾ കാണുമ്പോൾ അമ്മ വല്ലാതെ രോഷം കൊള്ളും.. “ഇവറ്റോൾക്കു വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരൂല്ല്യേ.. “


“അമ്മേ.. മക്കളെ പഠിക്കാൻ വിടുന്ന അച്ഛനും അമ്മയും എന്തെങ്കിലും അറിയുന്നുണ്ടോ..അവരുടെ വിചാരം എന്റെ മക്കൾ അങ്ങനെയൊന്നും പോകില്ല എന്നല്ലേ.. ” “അതെയതെ.. എന്നാലും പറയാതിരിക്കാൻ വയ്യാ.. നീ ഇങ്ങോട്ടൊന്നു നോക്കിയേ.. ഒരു കാഴ്ച കാണിക്കാം.. “


അമ്മയുടെ പിന്നിലായി ചേർന്ന് നിന്ന് പുറത്തേക്കു നോക്കിയതും വല്ലാത്ത നാണക്കേടാണ് തോന്നിയത്.
കറുത്ത് മെലിഞ്ഞ ഒരു ഞരന്ത് പയ്യനും അവനെക്കാൾ ചേലുള്ള ഒരു പെൺകുട്ടിയും കടയുടെ ഭിത്തിയിലോട്ട് ചേർന്ന് നിൽക്കുന്നു..


അവളുടെ കൈവിരലുകൾ അവന്റെ നെഞ്ചിലും തോളിലും മുഖത്തും സഞ്ചരിക്കുന്നു !ശേ ! ഈ കുട്ടികൾക്ക് നാണവും മാനവും ഇല്ലേ. ഒരു പേപ്പർ എടുത്താലോ ടീവി ഓണാക്കിയാലോ പീഡനം മാത്രമേയുള്ളൂ കേൾക്കാനും കാണാനും.. എന്നിട്ടും സ്വന്തം മാനം നോക്കാതെ വില കെട്ട പ്രവർത്തികൾ ചെയ്യാൻ ഇവർക്ക് ഇപ്പോഴും ഇത്രയും ധൈര്യമോ !!വരുന്ന ബസുകളൊന്നും ആരും ശ്രദ്ദിക്കുന്ന മട്ടേയില്ല..


കയ്യിലൊരു മൊബൈൽ ഫോൺ ഉള്ളപ്പോൾ കള്ളങ്ങൾ പറയാൻ പെടാപാട്പെടുകയും വേണ്ട.. “ഇവിടെയും ഒരെണ്ണം വളർന്നു വരുന്നുണ്ട്.. ഇപ്പോഴേ ഒരു കണ്ണ് ഉള്ളത് നല്ലതാ കേട്ടോ.. “അമ്മ ഒരു മുന്നറിയിപ്പ് പോലെ മുരടനക്കി മുറിയിലേക്ക് നടന്നു..



“അല്ല.. എത്ര കണ്ണിലെണ്ണ ഒഴിച്ച് നോക്കിയാലും പോകാനുള്ളത് പോകും.. എങ്കിലും ഒന്ന് ശ്രദ്ദിക്കുന്നത് നല്ലതാ.. “നെഞ്ചിലേക്ക് തീ കോരിയിടുന്ന പോലുള്ള അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ മാതൃഹൃദയം ഒന്ന് പിടച്ചു..


പ്ലസ് ടു വിന് പഠിക്കുന്ന മകൾ ഇതുവരെ കുഴപ്പം ഒന്നും ഉണ്ടാക്കിയിട്ടില്ല.. പക്ഷേ അമ്മ പറഞ്ഞത് പോലെ കാലം വല്ലാത്തതാണ്.. നിരസിച്ചാൽ കത്തിക്കുന്ന പ്രണയമാണ്.
അടുക്കിപ്പിടിച്ചാൽ തട്ടിപ്പറിച്ചു കൊണ്ട് ഓടുന്ന കാട്ടാള കൂട്ടങ്ങൾ. സമാധാനം ഇല്ലാത്ത ജന്മങ്ങൾ ആയിരിക്കുന്നു ഇന്നത്തെ പെൺകുട്ടികളുടെ മാതാപിതാക്കൾ..



വീണ്ടും പുറത്തേക്കൊന്നു പാളി നോക്കി..
രണ്ടുപേരും കൈകൾ കോർത്തു നിൽക്കുന്നു.ജനൽ പാളി വലിയൊരു ശബ്ദത്തോടെ അവൾ വലിച്ചടച്ചു.. അമ്മയുടെ വാക്കുകൾ നെഞ്ചിലിരുന്നു ഞെരുങ്ങുന്നു. ഫോൺ എടുത്തു… ഒന്നു വിളിച്ചു നോക്കാം.. വരുന്ന നേരം ആകുന്നതേയുള്ളൂ.. എങ്കിലും ഒരു പെടപെടപ്പ് !


“ഹലോ.. അമ്മ ഞാൻ എത്തിക്കൊണ്ടിരിക്കുവാ ഇന്നെന്താ പതിവില്ലാതെ.. “


“വെറുതെ വിളിച്ചതാ മോളേ.. ഒരു മഴക്കാറ് പോലെ..കുടയെടുത്തിട്ടുണ്ടോ നീ.. “മറുപടിക്കു കാത്തുനിൽക്കാതെ പെട്ടെന്ന് ഫോൺ കട്ടാക്കി.. വെളിയിൽ അപ്പോഴേക്കും ആരവങ്ങൾ ഏതാണ്ട് നിലച്ചിരുന്നു..


സ്കൂൾ സമയങ്ങളിൽ ഫോൺ ഓഫാക്കി വെയ്ക്കും. ഒറ്റയ്ക്കുള്ള യാത്രകളിൽ പെൺകുട്ടികളുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണെന്ന് സേതുവേട്ടനും എപ്പോഴും പറയും.. അമ്മ കിടന്നുവോ..


മെല്ലെ അടുക്കളയിലേക്കു നടന്നു.. മോൾക്കിഷ്ടമുള്ളത് എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കാം.. ശർക്കരയും നാളികേരവും ചേർത്തു വാഴയിലയിൽ ചുട്ടെടുക്കുന്ന അട വലിയ ഇഷ്ടമാണ് അവൾക്ക്..ഷുഗർ ഉണ്ടെങ്കിലും അമ്മയ്ക്കും ഏറെ പ്രിയം തന്നെ !


ഇന്ന് സേതുവേട്ടന്റെ വിളിയും കണ്ടില്ല.. തിരക്കായിരിക്കും.. നീ പറയുന്നത് പോലെ ഞങ്ങൾ എപ്പോഴും ഫോണും കൊണ്ടിരിക്കുവാണോ..
പരിഭവിക്കുമ്പോഴുള്ള മറുപടി ആണ്.. മിലിട്ടറിയിലുള്ള മറ്റുള്ളവർക്കും ഭാര്യയും കുടുംബവും ഒക്കെ ഉള്ളത് തന്നെ അല്ലേ എന്ന മറുചോദ്യം കേൾക്കുമ്പോൾ എങ്കിൽ ഞാൻ ജോലി കളഞ്ഞിട്ടു നിന്റെ അടുക്കൽ വന്നിരിക്കാം എന്ന് കപട ഗൗരവത്തോടെ പറയുന്ന ആളിന്റെ മുഖമനസ്സിലപ്പോൾ സങ്കൽപ്പിക്കും..


ഒരു പട്ടാളക്കാരന്റെ ആലോചന വന്നപ്പോൾ ലേശം പേടിയുണ്ടായിരുന്നു.. അനിയത്തി അപ്പോൾ തന്നെ ഒന്നുണർത്താൻ ചെറിയ പൊടിക്കൈകൾ ഒക്കെ പരീക്ഷിച്ചു കൊണ്ടിരുന്നു.. “ചേച്ചീ.. മനുഷ്യനായാൽ കുറച്ചൊക്കെ രാജ്യ സ്നേഹം വേണം.. എനിക്കായിരുന്നു
ഈ ആലോചന വന്നിരുന്നതെങ്കിൽ ഞാൻ അങ്ങോട്ട്‌ പോയി കെട്ടിയേനെ.. അറിയുമോ.. “


കൂടുതൽ ഒന്നും പറയാൻ സമ്മതിക്കാതെ അമ്മ അവളെ വഴക്ക് പറഞ്ഞു ഓടിച്ചു.. “മുല കുടി മാറാത്ത പെണ്ണാണ്..
കല്യാണം കഴിക്കാൻ വന്നിരിക്കുന്നു ” ചിരി അടക്കിപ്പിടിച്ചു.. കല്യാണം കഴിഞ്ഞ് സേതുവേട്ടൻ അവധിയും കഴിഞ്ഞു തിരിച്ചു പോയപ്പോൾ വല്ലാത്ത ശൂന്യത ആയിരുന്നു.. കൂടെ കൊണ്ട് പോകാൻ പറ്റാത്ത പ്രയാസം ആളിന്റെ മുഖത്ത് നിന്ന് അമ്മ വായിച്ചെടുത്തു..


“എടാ.. നീ എന്തിനാ എന്നെ നോക്കുന്നെ..
താലി കെട്ടിയ പെണ്ണ് ഭർത്താവിന്റെ കൂടെ
ആണ് കഴിയേണ്ടത്.. അവളെ കൂടെ കൊണ്ട് പോകുന്നതിന് എനിക്ക് ഒരു വിരോധവും ഇല്ല “”പക്ഷേ എനിക്ക് വിരോധം ഉണ്ട്.. “സേതുവേട്ടൻ വളരെ കടുപ്പത്തിൽ തന്നെയാണ് അത് പറഞ്ഞത്.. “പ്രായമായ അമ്മയെ ഒറ്റയ്ക്കാക്കി സുഖിക്കാൻ പോകുന്ന മക്കൾ ഉണ്ടാവും.. പക്ഷേ ഞാൻ അത്തരക്കാരനല്ല.. “


അമ്മയുടെ കണ്ണുകൾ നിറയുന്നത് നിറഞ്ഞ കണ്ണിലൂടെ അവളും കണ്ടു !അന്ന് പക്ഷേ സേതുവേട്ടനോട് ബഹുമാനം ആണ് തോന്നിയത്.. വിവാഹം കഴിച്ചുവെന്ന കാരണത്താൽ ഉപേക്ഷിക്കപ്പെടേണ്ട ഒരു ബന്ധം അല്ലല്ലോ അമ്മയും മകനും എന്നത്.. നാളെ എന്റെ അമ്മയ്ക്കും ഇതേപോലെ ഒരവസ്ഥ വന്നാൽ ആര് കാണും..


അമ്മയും മരുമകൾ ആയിട്ടല്ല മകളായിട്ട് തന്നെയാണ് അവളെ കണ്ടത്.. ഒരു കുട്ടി കൂടി ആയപ്പോൾ സ്വർഗ്ഗ തുല്യമായി അവരുടെ ജീവിതം ! “അമ്മു വെള്ളം തിളച്ചു മറിയണത് നീ കണ്ടില്ലേ.”അമ്മ എഴുന്നേറ്റോ.. ഓരോ ഓർമ്മകൾ വന്നു കൂട്ട് വിളിച്ചപ്പോൾ കുറച്ചു നേരം അവരുടെ കൂടെ കൂടിപ്പോയി..


“നീ ആ അടേല് ഇത്തിരി ഇങ്ങോട്ട് എടുക്ക്.. “അമ്മയ്ക്ക് ഈയിടെ മധുരത്തിനോട് കൊതി കൂടുതൽ ആണ് കേട്ടോ..
സേതുവേട്ടൻ വിളിക്കുമ്പോൾ ഞാൻ പറയുന്നുണ്ട്… “ഒരു കള്ളച്ചിരി ചിരിച്ച് അമ്മ പ്ലേറ്റിൽ ചൂട് അടയുമായി സ്വീകരണ മുറിയിലേക്ക് പോയി.. ക്ലോക്കിൽ മണി ശബ്ദം.. മോള് ഇപ്പോൾ എത്തും.. വാതിൽ തുറന്നിട്ട്‌ ചൂട് ചായ അമ്മയ്ക്ക് പകർന്നു കൊടുത്തു..


പതിവ് കുശലം പറച്ചിലുകൾ ഒന്നുമില്ലാതെ മകൾ മുറിക്കുള്ളിലേക്ക് പോകുന്നത് കണ്ടപ്പോൾ ഒരു വല്ലായ്മ പോലെ..മുത്തശ്ശികുഞ്ഞേ എന്നൊക്കെ വിളിച്ചു കുറച്ചു നേരം അമ്മയുടെ ചുളിഞ്ഞ കവിളുകൾ പിടിച്ചു വലിക്കുകയും ബസിലെ ആന്റിയുടെ മുടിയുടെ ഭംഗിയെ കുറിച്ച് വർണ്ണിക്കുകയും ഒക്കെ ചെയ്തിരുന്നതാണ്..


അമ്മ അവളെ തറച്ചൊന്നു നോക്കി.. മുറിയിൽ ചെല്ലുമ്പോൾ യൂണിഫോം പോലും മാറാതെ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന ലച്ചൂനെയാണ് കണ്ടത്..



“എന്ത് പറ്റി മോളേ സുഖമില്ലേ.. വയറു വേദനിക്കുന്നുണ്ടോ.. “അവൾ ഒന്നും മിണ്ടിയില്ല.. ചോദിച്ചത് പോലും കേട്ടെന്നു തോന്നിയില്ല… അടുത്തിരുന്നു തലമുടിയിൽ മെല്ലെ തലോടി..


“അമ്മേ പ്ലീസ് ലീവ് മി എലോൺ.. ഞാൻ കുറച്ചു നേരം തനിച്ചൊന്ന് കിടന്നോട്ടെ. “അവൾ ഞെട്ടി പിറകോട്ടു മാറി.. തിരിഞ്ഞു നടക്കുമ്പോൾ അമ്മ വാതിൽക്കൽ !! പറഞ്ഞത് കേട്ടുവെന്ന് മുഖം കണ്ടപ്പോൾ തോന്നി.. രണ്ടു പേരും ഒന്നും മിണ്ടാതെ അവിടെയും ഇവിടെയും ചാരിയിരുന്നു..



ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ അവൾ എഴുന്നേറ്റു അടുക്കളയിലേക്കു നടന്നു.. ഡയിനിങ് ടേബിളിനരികിൽ മുഖം കുനിച്ചിരിക്കുന്ന ലെച്ചുവിന്റെ മൗനം വല്ലാതെ ആശങ്കപ്പെടുത്തി..



“എന്താ എന്റെ ലെച്ചൂട്ടിക്ക് പറ്റിയത്..
വയറു വേദന ഉണ്ടോ.. “അമ്മൂമ്മ പുന്നരിക്കാൻ അടുത്ത് കൂടി.. ചായക്കപ്പിൽ നഖം കോറിയിരുന്നതല്ലാതെ ഒരക്ഷരം അവൾ മിണ്ടാൻ കൂട്ടാക്കിയില്ല.. കണ്ണിൽ നിന്ന് കുടുകുടാന്ന് കണ്ണുനീർ മാത്രം ഒഴുകിയിറങ്ങി..


അമ്മയോടിതുവരെ ഒന്നും മറച്ചു വെച്ചിട്ടില്ല.. പറഞ്ഞാൽ അമ്മ എന്ത് കരുതും.. അമ്മൂമ്മ വഴക്ക് പറയില്ലേ..ലെച്ചുവിന്റെ മനസ്സിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി..


“കുഞ്ഞേ ആരെങ്കിലും നിന്നോട് പ്രേമമാണെന്ന് വല്ലതും പറഞ്ഞോ.”അമ്മൂമ്മയുടെ ചോദ്യം കേട്ട് അവളും ലെച്ചുവും ഒരുപോലെ അമ്പരന്നു..


പെട്ടന്ന് അവരെ ഞെട്ടിച്ചുകൊണ്ട് ലെച്ചു ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.. ഒന്നും പിടികിട്ടാതെ അമ്മയെ നോക്കി അവൾ മിഴിച്ചിരുന്നു..


“അതേയ് നിങ്ങൾ എന്താ വിചാരിച്ചത് എന്നെ കുറിച്ച്.. ഞാൻ സാധാരണ നാട്ടിൻ പുറത്തെ പീക്കിരി പെണ്ണാണെന്നോ.. “എന്നിട്ട് കയ്യ്ക്കുള്ളിൽ അതുവരെ മറച്ചു പിടിച്ചിരുന്ന ഒരു കൊച്ചു സമ്മാനപ്പൊതി അവരുടെ നേർക്ക് നീട്ടി !”ദാ.. ഇതെന്താണെന്ന് ഒന്ന് നോക്കിയേ.. “


ആകാംക്ഷ അടക്കാനാവാതെ അമ്മു അത് വാങ്ങി തുറന്നു നോക്കി.. കൊച്ചു ഗിഫ്റ്റ് പൊതിക്കുള്ളിൽ ഒരു ഗോൾഡ് കോയിൻ !!ചോദ്യഭാവത്തിൽ നോക്കിയ അമ്മയോട് അവൾ ആവേശത്തോടെയാണ് പറഞ്ഞത്..



“സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റിനുള്ള സമ്മാനമാണ് അത്.. “
ഹോ !!രണ്ടുപേരും അപ്പോഴാണ് ഒന്ന് ദീർഘ
ശ്വാസം വിട്ടത്.


“കള്ളീ.. എന്നിട്ട് ഇത്രയും നേരം നീ
ഞങ്ങളെയിട്ട് തീ തീറ്റിക്കുവല്ലേ ചെയ്തത്.. ” “അതേ.. ഈ അമ്മു ഇന്ന് പതിവില്ലാതെ എന്നെ ഫോൺ വിളിച്ചപ്പോഴേ ഞാൻ വിചാരിച്ചതാ രണ്ട് പേർക്കും ഒരു പണി തരണമെന്ന്.. രണ്ടുപേരും പോയി മുഖമൊക്കെ ഒന്ന് കഴുകിയിട്ടു വാ.. ചമ്മലൊക്കെ മാറട്ടെ.. “പൊട്ടിച്ചിരിക്കുന്ന മകളെ ചേർത്തു പിടിച്ചു ഒരനു മോദനം പോലെ ആ കവിളുകളിൽ മുത്തം കൊടുക്കുമ്പോൾ അവൾ നിറഞ്ഞ കണ്ണുകൾ മകൾ കാണാതെ തുടച്ചു കളഞ്ഞു..


ഏതൊരമ്മയും കൊതിക്കുന്ന ഒരു നിമിഷം.. മകൾക്ക് വേണ്ടി ഈ നേരമത്രയും തപിച്ചു കൊണ്ടിരുന്ന ഒരു മാതൃഹൃദയത്തിലേയ്ക്ക് പനിനീർ തുള്ളികളാണല്ലോ കുഞ്ഞേ നീ തളിച്ചത്.. അവൾ സ്നേഹത്തോടെ വീണ്ടുംവീണ്ടും മകളെ തന്നിലേക്ക് ചേർത്തു പിടിച്ചു. –ശാലിനി മുരളി